Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, 18 May 2013

എന്റെ കവിതകള്‍ക്ക്‌ സംഭവിച്ചത്‌

പകുതിയില്‍ ആശയം നഷ്ടപ്പെട്ടതിന്‍റെ പേരില്‍ 
ഒന്നാമത്തെ കവിത മുറ്റത്തെ പറങ്കി മാവിന്‍റെ 
ഉണങ്ങി വീഴാറായ കൊമ്പില്‍ കെട്ടിതൂങ്ങി ചത്തു ..
ആശയം ഉണ്ടായിട്ടും ആസ്വാദകര്‍ ഇല്ലാത്തതിന്‍റെ പേരില്‍ 
രണ്ടാമത്തെ കവിത തീക്കൊളുത്തി മരിച്ചു....
മൂന്നാമത്തെ കവിതയോ?
ഓ..അതൊരു കൊലപാതകം ആയിരുന്നു....
ആശയം കൊണ്ടും വാക്കുകള്‍ക്കൊണ്ടും 
സുന്ദരിയായ മൂന്നാമത്തെ കവിതയെ 
ഒരു വാരികക്കാരന് കാഴ്ച്ച  വച്ചതാണ്..
മൂന്നു മാസം ആയി 
ശവം പോലും കണ്ടു കിട്ടിയിട്ടില്ല !!!




----വൈശാഖ്‌----

Wednesday, 6 February 2013

നിറമുള്ള പെണ്ണ്‍



എടീ... പെണ്ണേ,
ഏതു നിറം കൊണ്ട് വരയ്ക്കണം നിന്നെ?
പച്ചയായ്‌  വരക്കാം...
പച്ച മുഖം...
പച്ച മുടി...
പച്ച ശരീരം...
എങ്കില്‍  എളുപ്പമുണ്ട് 
നിന്നെ വേരോടെ പിഴുതുകളയാന്‍.
നിന്നില്‍ വസന്തം വിരിയുമ്പോള്‍
നിന്‍റെ ഇലകളും പൂക്കളും
വേര്‍പെടുത്തി പലരും ആര്‍ത്തു ചിരിക്കും.
നിനക്കും എളുപ്പമുണ്ട് 
വാടുകയോ, ചീഞ്ഞു പോവുകയോ
ഇഷ്ടമുള്ളതുപോലെ ആവാം.
അതിനാല്‍ നിന്നെ ഞാന്‍ 
പച്ചയായ്‌ തന്നെ വരക്കാം.....




----ദീപ----

Monday, 18 June 2012

മരണത്തോട്‌.......

ഒരു കുഞ്ഞുവാവ

അമ്മയുടെ കണ്ണുകളില്‍ തൊടും പോലെ,

നീയെന്നെ തൊടണം...

എങ്കിലേ എനിക്ക് നിന്നെ

അത്രയും സ്നേഹത്തോടെ

വാരിപ്പുണരാനാവൂ......



----ദീപ----

രണ്ടുണ്ട് കാര്യം

അണ്ണാക്കില്‍ അള്ളിപ്പിടിച്ച 
പാല്‍പ്പൊടി
അടര്ത്തിയെടുക്കുമ്പോള്‍
നാവിന്  രണ്ടുണ്ട് കാര്യം
അണ്ണാക്കിന്റെ മുന്നില്‍ ആളാവം...
ഒപ്പം പാല്‍പ്പൊടി ആവോളം
രുചിക്കയുമാവാം....


----ദീപ----

മൂന്ന് വ്യാഖ്യാനങ്ങള്‍

കാര്‍
നാല് ചക്രങ്ങളും
അമ്മയുടെ പൊങ്ങച്ചവും
അച്ഛന്റെ വേവലാതിയും
അവയൊക്കെ മറച്ചുപിടിക്കാന്‍ 
എ സി യുടെ തണുപ്പും ചേര്‍ന്ന 
യാത്രാനുഭവം. 







ഭയം 

പ്രീയപ്പെട്ട പൂച്ചയുടെ 
തള്ളിവരുന്ന
നഖങ്ങളോടുകൂടിയ  
രോമക്കാല്‍.










പുഴ 
 
 പലതവണ 
തിരികെ ഒഴുകണമെന്ന്‍  
ആശിച്ചിട്ടും 
ഒരേ പാതയില്‍ മാത്രം 
മടുപ്പോടെ നീങ്ങുന്നവള്‍.








----ദീപ----

Monday, 7 May 2012

മഴ

രണ്ടാം ക്ലാസ്സിലെ മിനി ടീച്ചര്‍
കൊട്ടിന്  നാലെണ്ണം
കൊടുത്തതില്‍ പിന്നെ
മഴയിന്നേ  വരെ
കരച്ചില്‍ നിര്‍ത്തിയിട്ടില്ല.

കരഞ്ഞു കരഞ്ഞ് ഏങ്ങലടിക്കുന്നതും
ഉള്ളിലെ ദേഷ്യം
തീയായി  മിന്നുന്നതും
പിന്നെ ഓര്‍ത്തോര്‍ത്ത് കരയുന്നതും
സ്വപ്നത്തില്‍,
മിനി ടീച്ചറുടെ കറുത്ത കണ്ണടയും
നീട്ടിപ്പിടിച്ച ചൂരലും
മഴയെ നോക്കി
കൊഞ്ഞനം കുത്തുമ്പോഴത്രേ....




 ----ദീപ----

Monday, 2 April 2012

അപായം

അകലെ ഒരു കുന്ന്,
കാറ്റ് പറഞ്ഞ കഥകളില്‍ 
സ്വയം മറന്ന്‍
ദൂരെയുടെ ആകാശചിത്രങ്ങള്‍ക്ക് 
കടും പച്ചയുടെ താളമേകി ഒരമ്മ. 

അന്ന്‍,
കാറ്റ് പറഞ്ഞ കഥകള്‍ക്കെല്ലാം 
ജീവിതത്തിന്റെ മാനമായിരുന്നു.
അണപൊട്ടിയൊഴുകുന്ന
കുന്നിന്റെ ദുഃഖങ്ങള്‍ക്ക് മീതെ 
ഓളങ്ങള്‍ വിടര്‍ത്തി, 
ആശ്വാസത്തിന്റെ ആലിംഗനം. 

ജ്വലിച്ച് നില്‍ക്കുന്ന സൂര്യന്റെ 
കാമാവെറിയില്‍ കറുത്തു പോകുമ്പോള്‍   
കരുതലിന്റെ കരങ്ങളാല്‍ 
കാറ്റിന്റെ താരാട്ട് പാട്ട്.

ഏകാന്തതയുടെ നേരിയ ചൂടില്‍ 
മഴയെ കൂട്ടുപിടിച്ചു പറഞ്ഞത് 
വേനലിന്റെ ദൈന്യതയില്‍ 
ഓര്‍ത്ത്‌ കരയാന്‍, ചില 
സുഖമുള്ള നോവുകള്‍.
പിന്നെയും ഒരുപാട് കഥകള്‍...

ഇന്ന്‍,
കാറ്റ്  കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. 
അത് കേള്‍ക്കാന്‍,
 കുന്നുകള്‍  മണ്ണിനടിയില്‍നിന്ന്‍
പതുക്കെ തലപൊക്കി നോക്കുന്നു.

ഇന്നിന്റെ കഥകളില്‍ 
സ്നേഹമില്ല,
കാമ്പും കാതലുമില്ല.
എന്‍ഡോസള്‍ഫാന്‍ 
വിഷബാധയേറ്റ കുഞ്ഞിനെ പോലെ 
അന്ത്യശ്വാസം  വലിക്കുന്ന കുന്ന് .
അങ്ങോട്ട്‌  സഹതാപത്തിന്റെ 
ഒരു നോട്ടം മാത്രം.

ഇനി കഥകളില്ല.
ഇടറി വീഴുന്ന നോട്ടങ്ങളില്‍
ദൂരെ മഞ്ഞക്കുപ്പായമിട്ട യന്ത്ര വാഹനം.
ഇനി ഒരപായ സൂചന മാത്രം.
"ദൂരെ നിന്ന്‍
 ഒരു ജെ. സി. ബി. ഇരമ്പി വരുന്നു!"   


----ദീപ----

Monday, 27 February 2012

ഒറ്റച്ചോദ്യം



പച്ച ഞരമ്പുകളെയോര്‍ത്ത് കരയാറുള്ള ഒരു കുന്ന്
യന്ത്രക്കൈകള്‍ ഗര്‍ഭാശയ ഭിത്തിയില്‍ 
നഖം  പൂഴ്ത്തുമ്പോള്‍ ഇപ്പോഴൊന്ന്‍ കണ്ണ് നനയാറുപോലുമില്ല .
ഉള്ളിലുറഞ്ഞു കൂടിയ ജീവനെ 
അതേന്നെ പിഴുതു  കളഞ്ഞിരിക്കുന്നു.....!!!

എത്രമേല്‍ മാന്തിക്കീറിയിട്ടും മതിവരാത്ത
മതിവരാത്ത ആസക്തി തീര്‍ക്കുവാന്‍
അതിപ്പോഴും കുന്നിന്റെ സഹോദരികളെ തിരഞ്ഞു നടക്കുന്നു.....

ചട്ടുകാലനായും കണ്ണുപൊട്ടനായും 
സഹതാപത്തിന്റെ ഒട്ടകപ്പരിവേഷം 
കുന്നിന്റെ ഇടങ്ങള്‍ കടിച്ചുതുപ്പുമ്പോള്‍ 
കാറ്റും മഴയും വെയിലുമെല്ലാം
നിസ്സഹായതയുടെ അപായച്ചങ്ങലയില്‍ ഏതോ
സിഗ്നല്‍ കാത്തുകിടക്കുന്നു.....

കുന്നിന്റെ  അവസാന നിമിഷങ്ങളെ   
ക്യാമറയും മൈക്കും മത്സരിച്ചാഘോഷിക്കുമ്പോഴും
അരികുകളില്‍ ബാക്കിയാവുന്നത്
നെഞ്ചകം പിഞ്ഞിയ ഒരായിരം അമ്മമാരുടെ ഒറ്റച്ചോദ്യം
"മോളെ! നിനക്കൊന്നുറക്കെ കരയാമായിരുന്നില്ലേ....?" 



 ----ദീപ----

Saturday, 28 January 2012



ഒരു  പള്ളിക്കവാടം
 നീണ്ട ഇടനാഴിക്കപ്പുറം 
രക്തത്തില്‍ കുളിച്ച് 
ക്രൂശിത രൂപം.
തൊട്ടടുത് 
രോഗശാന്തിക്കായ്‌ 
മുട്ടിപ്പായ് പ്രാര്‍ഥിക്കുന്ന 
ഒരു വൃദ്ധന്‍ 
അയാളുടെ 
കണ്ണീരിന്റെ ഉപ്പ്
മുറിവുകളില്‍ കൊടിയ വേദന 
നിറയ്ക്കുമ്പോള്‍ 
ഒന്നു പിടയാന്‍ പോലുമാവാതെ
കുരിശില്‍ നിസ്സഹായനായ് 
യേശു ദേവന്‍ 




----ദീപ----

ഒരുവന്റെ കഥ.....

ടിക്കറ്റില്ലാത്ത  യാത്രക്കാരനെ പോലെ 
കനത്ത നെഞ്ചിടിപ്പുമായ് 
ജനനത്തിനും മരണത്തിനുമിടയില്‍ 
ഒരു കണ്ണു  പൊത്തിക്കളി.

മുനയൊടിഞ്ഞ  പെന്‍സിലിന്റെ അറ്റം
പല്ലുകൊണ്ട് കടിച്ചു കീറി 
ഗള്‍ഫ്‌  'കട്ടറു'മായിരിക്കുന്നവനോട്
അസൂയയുടെ രണ്ടര സെന്റിമീറ്റര്‍ 
പെന്‍സിലും പിടിച്ച് 
ഉള്ളിലെ നാണക്കേട്‌ മാറ്റുവാന്‍ 
ഒരു പരിഹാസ്യ ഭാവം...

പ്രണയിനിക്ക്  പകുത്തു നല്‍കാന്‍ 
ഒരുക്കി വച്ച ഹൃദയത്തില്‍ 
കാശുള്ളവന്റെ ബൈക്കിന്റെ 
പുറകിലിരുന്നു അവള്‍ 
വെളുത്ത പല്ല് കൊണ്ട്  കോറിയപ്പോള്‍
വായിച്ചു മടുത്ത പുസ്തകങ്ങളില്‍ 
കലങ്ങിയ കണ്ണും നട്ട് മുളപ്പിച്ചെടുത്ത 
'ബുജി' എന്നാ വിളിപ്പേര്....


എന്നിട്ടും തീരാ നൊമ്പരങ്ങളുടെ 
മൂളലിനിടയില്‍  
മൂട്ട വിളക്കിന്റെ പുകച്ചൂടില്‍ 
ചിറകു കരിഞ്ഞൊരു വീഴ്ച്ച....

അപ്പോഴും ടിക്കറ്റ് എക്സാമിനറുടെ മുഖത്ത്
ഇല്ലാത്ത ടിക്കറ്റ്  തപ്പാന്‍
കീശയിലിടാന്‍ 
കൈയില്ലാത്തവനോടുള്ള  
ദയനീയ ഭാവം....

......വൈശാഖ്‌....-



Thursday, 26 January 2012

ഇത് ?


എന്റെ വേദനകളെയൊന്നും തന്നെ
ഞാനിന്നേവരെ
പേരിട്ടു വിളിച്ചിട്ടില്ല.....
തേയ്മാനം സംഭവിച്ചു കഴിഞ്ഞ മനസ്സിന്,
  വികാരങ്ങളെ വേര്‍തിരിക്കാന്‍
വിഷമമായിരിക്കും.....
വേദനയും അനുഭൂതിയും
തമ്മിലുള്ള
അന്തരം പോലും മറന്നിരിക്കുന്നു....
ഇത്
തോല്‍വിയുടെ മനശാസ്ത്രമാവം,
അല്ലെങ്കില്‍,
                     ഒരു പരാജിതയുടെ വിലാപങ്ങളും.....              




----ദീപ----  

Tuesday, 24 January 2012

ഭ്രാന്തന്‍

അയാള്‍ ഒരു ഭ്രാന്തനാണ്.....
എങ്കിലും,
ഇരുള്‍ തിങ്ങിനിറഞ്ഞ
ഇടവഴിയില്‍ ഇപ്പോഴും  
കാത്തു നില്‍ക്കാറുണ്ട്....

കനലൂതിച്ചുവപ്പിച്ച 
ചോരക്കണ്ണുകള്‍
ഉറക്കത്തിലെന്നെ 
ഞെട്ടി ഉണര്‍ത്താറുണ്ട്....

ചങ്ങലക്കണ്ണികള്‍ 
കാര്‍ന്നുതിന്ന
അയാളുടെ കാലിലെ 
മുറിവുകള്‍  ഓര്‍ക്കുമ്പോള്‍ 
അറിയാതെ തേങ്ങിപ്പോകും....

നിറഞ്ഞൊഴുകുന്ന 
കണ്ണീര്‍ മണികള്‍ 
ഒരു കുമ്പിളെത്തുംവരെ 
 സൂര്യന് മറഞ്ഞിരിക്കാം....


പകലിന്റെ  ദൈന്യതയില്‍ 
ചുരുട്ടിക്കൂട്ടിയ തേങ്ങലുകള്‍ 
കരിപിടിച്ച അടുക്കള ഭിത്തിയില്‍ 
മറു പാട്ട് പാടുമ്പോള്‍ 
അയാളുടെ ഓര്‍മ്മകളെന്നെ 
വാരിപ്പുണരാരുണ്ട് ....   
               
എങ്കിലും അവന്റെ 
കണ്ണുകളിലെ കെടാത്ത തീ 
എനിക്ക്  ഭയമാണ്....




----ദീപ----

Friday, 6 January 2012

രക്തസാക്ഷി

മുറിബീഡിയിലെ 
അവസാനത്തെ  പുകയും
വലിച്ചെടുത്ത്
ഇവിടെ ഒരുവന്‍ 
ആയിരങ്ങള്‍ക്ക്  മുന്നില്‍ 
മാറ്റത്തിന്റെ 
കൈകളുയര്‍ത്തി …….



പ്രണയവും  വിപ്ലവവും 
സിരകളില്‍  നിറച്ച് 
അധികാരത്തിന്റെ  മടിത്തട്ടില്‍
കഠാര  കുത്തിയിറക്കി 
ചരിത്രത്തെ  കുത്തിക്കീറിയവന്‍….
ഒടുവില്‍,
മാറ്റത്തിന്റെ  അഗ്നിയില്‍  വെന്തുരുകി 
ശാസ്ത്രവും  പുരോഗതിയും  
വേഗം  കൂടിയപ്പോള്‍ 
പുറകേയോടി 
കാലുതളര്‍ന്ന്‍  വീണവന്‍ .…






കാലം  ഞരമ്പിലെ  ചുവപ്പിനെ
പുറത്തേക്കൊഴുക്കിയപ്പോള്‍,
അവിടെ  
ഒരു  രക്തസാക്ഷി  ജനിക്കുകയായി …..



----വൈശാഖ്----

Saturday, 17 December 2011

ഭാര്യ

എല്ലാ  മോഹങ്ങളും 
ഒരു നുള്ള്  സിന്ദൂരത്തില്‍ 
ചുവപ്പിച്ചെടുത്തു.....



സ്വപ്നങ്ങള്‍ക്ക്  
ദയാവധം വിധിച്ചവര്‍ക്ക് വേണ്ടി
മഞ്ഞക്കുരുക്കിടാന്‍
തലയും കുനിച്ചു കൊടുത്തു...


ഊറ്റിക്കുടിച്ചിട്ടും 
മതിവരാത്ത ആസക്തിക്ക് മുമ്പില്‍ 
ചോര പൊടിയുവോളം 
അവയവങ്ങളെ വിട്ടു കൊടുത്തു....


കിടപ്പറയിലെ കുരുതിക്കൊടുക്കം
മരവിപ്പിന്റെ ബീജവും പേറി 
പൊള്ളുന്ന പനിച്ചൂടില്‍ 
ഒരു പകല്‍ മയക്കം......





അകത്തെ പെണ്ണ്‍
മുറിയിലടയിരിക്കുന്നെന്നും പറഞ്ഞ്
അമ്മായമ്മയുടെ മുറുമുറുപ്പ്....


വേച്ച്  വേച്ച്  നടന്നു വന്ന്
അടുക്കളയിലെത്തിയപ്പോള്‍
അടുപ്പില്‍ ശൂന്യതയുടെ 
ഭാര്യാ സങ്കല്‍പ്പം !!!



----ദീപ ----

കടം

ചോറ്റുപാത്രം തുറക്കാറില്ല 
കൂട്ടുകാരുടെ മുന്നില്‍ വച്ച് 
കാരണം എന്റെ അന്നത്തിന്
ശൂന്യതയുടെ മണമാണ്.....





ആരോ വലിച്ചെറിഞ്ഞുപോയ 
കുറ്റി ബീഡിയില്‍ വിശപ്പൊതുക്കുന്ന 
കുഞ്ഞനിയനോടരുതെന്ന്‍ പറയാറില്ല,
കാരണം അവന്റെ  മറു ചോദ്യങ്ങള്‍ക്ക് 
എനിക്ക്  ഉത്തരമില്ല....

അമ്മയുടെ ഒട്ടിയ വയറിന്
അടുപ്പിനോട് പരാതിയില്ല,
കാരണം ഉമ്മറത്ത് ചുരുണ്ടുകൂടി 
ചുമച്ച്  ചുമച്ച് തീ തുപ്പുന്ന അച്ഛന്‍.....





മരുന്ന് കടയിലെ മറവിക്കാരനോട്
ഇനിയും കടം പറയാനാവില്ല...
അതിനാല്‍ ഒടുക്കത്തെ കടം പറഞ്ഞു!
ഒരു കുപ്പി വിഷം
മൂന്നു തുള്ളി വീതം നാല് പേര്‍ക്ക്....!!! 



----ദീപ----
  

Friday, 16 December 2011

ഒരുവേള



അഗ്നിയെ ചുംബിക്കാന്‍
ഒരുങ്ങിയപ്പോഴും 
ഓര്‍ത്തില്ലേ,  ഒരുവേള പോലും...,
മടിശീലയിലിറുക്കി വച്ച    
മുഷിഞ്ഞ നോട്ടിലെ 
ചുളിവുകളോട് കിടപിടിച്ച്
"മോളുച്ചയ്ക്ക് വല്ലതും വാങ്ങിക്കഴിക്കണേ"
എന്ന് പറയുന്ന ഒരമ്മയുടെ മുഖം?


   കണ്ണീരു കുളുപ്പം മാറാത്ത  
അടുപ്പിലെ ചാരക്കുട്ടത്തില്‍ 
ശ്വാസകോശത്തെ ഹോമിച്ച്
നിന്‍റെ ഉറക്കച്ചടവ് മാറ്റുവാന്‍ 
വച്ച് നീട്ടുന്ന 
ഒരു ഗ്ലാസ്‌ കട്ടന്‍ ചായ?


അരുതെന്ന്  വിലക്കുമെങ്കിലും 
അരുമയായിരുന്നില്ലേ
അമ്മയ്ക്ക് നീ എന്നും....
ഇന്നലെ കണ്ടവന്‍ തള്ളിപ്പറഞ്ഞപ്പോഴേക്കും 
അഗ്നിയെ വാരിപ്പുണരുവാന്‍
വേണമായിരുന്നോ,
റേഷന്‍ കടയിലെ 
ഉറുമ്പ് നിരയുടെ അങ്ങേ തലയ്ക്കല്‍ 
കടക്കാരന്‍ മുഖം കറുപ്പിച്ചമ്മയ്ക്ക് 
ഔദാര്യം നല്‍കിയ 
ഒരു കന്നാസ്  മണ്ണെണ്ണ?


----ദീപ----

Sunday, 4 December 2011

അരുത്

നീ പെണ്‍കുട്ടിയാണ്.....

അതിനാല്‍ നീ ശരീരം പുറത്തുപറയരുത്......
വേട്ടയാടി തീര്‍ന്ന മുലക്കണ്ണിന്റെ ആഴങ്ങളില്‍
അമ്മിഞ്ഞപ്പാല്‍ ഉറവ വറ്റുമ്പോഴും.
തൊഴുതു പിടിച്ച  കൈകള്‍ തട്ടിമാറ്റി
നിന്നെ കീഴടക്കിയ കിതപ്പിനടിയില്‍പ്പെട്ടു
വാക്കുകളില്ലാതെ തേങ്ങുമ്പോഴും
 നഷ്ടപ്പെട്ട സമചിത്തത വീണ്ടെടുത്ത്
നീ നിന്റെ ശരീരത്തെ പറ്റി മാത്രം പറയരുത്.....  

മൂക്കും മുലയും നഷ്ടപ്പെട്ട ശൂര്‍പ്പണഖയും
അഴിഞ്ഞാട്ടക്കാരിയെന്ന് തീര്‍പ്പുകല്‍പ്പിച്ച്
സ്മാര്‍ത്തം ചെയ്യപ്പെട്ട താത്രിക്കുട്ടിയും
സംസാരിച്ചതിനാല്‍ കൊടും പാപികളാണ്....
അതിനാല്‍ അറിയാതെ പോലും
നീ നിന്റെ ശരീരത്തെ പറ്റി ഓര്‍ത്തു പോവരുത്.....







----ദീപ----

Friday, 2 December 2011

മുല്ലപ്പെരിയാര്‍....


നാളെയിവിടെ ആയിരം ശവക്കല്ലറകള്‍ ഉയര്‍ന്നേക്കാം .....

ഉപ്പുവെള്ളത്തില്‍ കിടന്നു മരവിച്ച മസ്തിഷ്കവുമായി
ചിലര്‍ വട്ടമെശക്ക് ചുറ്റുമിരിക്കുന്നു....
അധികാരം നഷ്ടപ്പെട്ട മറ്റുചിലര്‍
ചുവരുകള്‍ക്ക് പിറകില്‍ 
മുദ്രാവാക്യം വിളിക്കുന്നു....
പത്തുപേര്‍ ചേര്‍ന്ന് നൂറുപേരെ പഴിപറയുന്നു...
പക്ഷെ .... 
നാളെ ഇവിടെ ആയിരം ശവക്കല്ലറകള്‍ ഉയരും..
ഒരു പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചിലര്‍....
പിറക്കുന്നതിനുമുന്‍പ്‌ പൊക്കിള്‍ക്കൊടി അറ്റുപോയ ഭ്രുണങ്ങള്‍..
കണ്ണുപൊത്തി കാതുകള്‍ കുത്തിയടച്ച്
നിസ്സഹായരായി ചിലര്‍ .........
ഒരിറ്റു വായുവിനായി പിടയുന്ന ശ്വാസകോശത്തിലെക്ക്
പ്രകാശവേഗതയില്‍ മരണജലം കുത്തിനിറക്കപ്പെടും....
എനിക്ക് ആരെയും പഴിപറയാനില്ല ..
യാ അല്ലാഹ്....
മുപ്പതു ലക്ഷം ആത്മാക്കള്‍ കത്തിയെരിയാനിരിക്കുന്ന 
ചിതക്ക് മുന്നിലേക്ക്‌ എന്‍റെ സഹോദരങ്ങളെ തള്ളിവിടാതിരിക്കു...............




                                  ----വൈശാഖ്‌----

Sunday, 13 November 2011

ഓര്‍മകള്‍ക്ക് മീതെ ഇനിയും
വികാരങ്ങള്‍ കണ്ണീരണിയും ...
തിരിച്ചു വരാതെ പോയ
കാലത്തിന്റെ  വിസ്തൃതിയില്‍
ഒരിക്കലെങ്കിലും ഞാനും
നിരാശപ്പെട്ടിരിക്കും...
നിറഞ്ഞു കവിയുന്ന
കാപട്ട്യത്തിന്റെ ചുണ്ടില്‍
കാമക്കഴുകന്മാര്‍ വീണ്ടും വീണ്ടും
ചുടു ചുംബനങ്ങള്‍ നല്‍കും...
പഴുത്തു തുടങ്ങിയ വ്രണങ്ങളില്‍
ഇനിയും പുഴുക്കള്‍ വിശപ്പകറ്റും...
എരിഞ്ഞു തീരുന്ന പകലിന്റെ മാറില്‍
രാത്രി, ക്രൂരമായി
ഇരുട്ടിന്റെ കഠാര കുത്തിയിറക്കും...
മഞ്ഞു പൊഴിയുന്ന ശ്വേത രാവുകള്‍
രക്തക്കറയാല്‍ കൊടുംഭീകരമാവും...
പിറക്കുന്നതിന്‍ മുന്‍പേ
ഇനിയും ഭ്രൂണങ്ങള്‍ പിഴുതെറിയപ്പെടും...
പിന്നെ....
'നാളെ'കള്‍ക്ക് മീതെ
മരവിപ്പ് തടംകെട്ടിനില്‍ക്കും...
അവിടെ വികാരങ്ങള്‍ നശിച്ചു തുടങ്ങും...




----ദീപ----

Wednesday, 28 September 2011

നഗരം


1.  




മുഖത്ത്  ആഴ്ന്നിറങ്ങുന്ന
നിയോണ്‍  വെളിച്ചത്തെ 
വകഞ്ഞുമാറ്റി
സ്വയം ഇരുട്ടിലലിഞ്ഞു  
ചിതറിക്കിടക്കുന്ന  ഭക്ഷണപ്പൊതിയിലെ 
ഓരോ  അന്നത്തെയും
ആര്‍ത്തിയോടെ  തിന്നുന്ന  
തെരുവിലേക്ക്  വലിച്ചെറിയപ്പെട്ട  ബാല്യങ്ങള്‍ക്ക്‌ 
നഗരം ഒരുനേരത്തെ 
വിശപ്പിന്റെ  ഓര്‍മ്മപ്പെടുത്തലാവം. . . .


വിലകുറഞ്ഞ  ലോഡ്ജ്  മുറികളിലെ
കാലൊടിയാരായ കട്ടിലിനു  മുകളില്‍
വിയര്‍പ്പിന്റെ  മണമുള്ള  നൂരുരുപാ  നോട്ട്‌
കൈവെള്ളയില്‍  അമര്‍ത്തിപ്പിടിച്ച്
കിതപ്പടക്കുന്നവ്ര്‍ക്ക്
നഗരം  ഏതോ  പകുതിയില്‍  അകന്നുപോയ സ്വപ്നങ്ങളുടെ
ഉത്തരം  കിട്ടാത്ത  കടംകഥയാവാം.  . . .



സമ്പന്നതകളുടെ  നേര്‍കാഴ്ചകളില്‍ 
നാം   അറിയാത്ത ,
ക്ലബുകളിലെ  റോക്കും പോപും  കലര്‍ന്ന 
ലേസര്‍  തരംഗങ്ങള്ക്കിടയില്‍  
നാം  കേള്‍ക്കാത്ത  നിസ്സംഗതകളുടെ
ചില  ഒച്ചപ്പാടുകള്‍  
ഇന്നും  നഗരത്തിന്റെ  കണ്ണെത്താത്ത കോണുകളില്‍
വിറങ്ങലിച്ചു  കിടക്കുന്നുണ്ട് . . . .


----വൈശാഖ്---- 






2.




കുതിപ്പിന്റെ ഇരമ്പലുകലുമായ് ഒരു നഗരം....
ഇവിടെ, ബഹളങ്ങളുടെ മൂര്ദ്ധന്യതയില്‍
കേള്‍വി നഷ്ട്ടപ്പെട്ട
ഒരുകൂട്ടം മനുഷ്യര്‍,
നീണ്ടു നില്‍ക്കുന്ന നടപ്പാതകളില്‍
കാര്‍ബണ്‍ മോണോക്സൈഡും 
ഭുജിച്ചു കൊണ്ട് നീങ്ങുമ്പോള്‍,
കറുത്തിരുണ്ട നഗരത്തിന്റെ ഗര്‍ഭപാത്രത്തില്‍
ഒരു പകല്‍ കൂടി മുങ്ങിത്താഴുന്നു...
രാത്രിയുടെ നീണ്ട നാഴികകളെ ആഘോഷങ്ങളായ് മാറ്റാന്‍
ഈ നഗരം ഒരുങ്ങിക്കഴിഞ്ഞു...
കാമുകിയുടെ ചുണ്ടുകളിലെ കാമക്കറ കുടിച്ചു മടുത്തവര്‍
ഇരുട്ടില്‍ മറ്റൊരു 'പെണ്‍'നിഴല്‍ കണ്ടെത്താനുള്ള തിരക്കിലാണ്...
ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ  
'എസ്‌.എം.എസ്‌' പിച്ചച്ചട്ടിയിലേക്ക്
ചില്ലറ വാരിയെറിയുന്നവര്‍
വഴിയരികില്‍ വയറ്റത്തടിച്ചു പാടുന്ന
കുഞ്ഞിന്റെ മുഖത്തേക്ക്
കാര്‍ക്കിച്ചു തുപ്പുന്നു...
നിര്‍ത്താതെ കരയുന്ന
രാത്രിയുടെ തൊള്ളയില്‍
ചതിയുടെ ഈയമുരുക്കിയോഴിച്ച്
ആരൊക്കെയോ കടന്നു പോവുന്നു...
വീണ്ടും ഈ നഗരം
ഒരു പകലിനെ ജനിപ്പിക്കുമ്പോള്‍
ഞാന്‍ അറിയാതെ ഇതിനെ
സ്നേഹിച്ചു പോവുന്നു...!!!



---ദീപ----