Saturday, 17 December 2011

കടം

ചോറ്റുപാത്രം തുറക്കാറില്ല 
കൂട്ടുകാരുടെ മുന്നില്‍ വച്ച് 
കാരണം എന്റെ അന്നത്തിന്
ശൂന്യതയുടെ മണമാണ്.....





ആരോ വലിച്ചെറിഞ്ഞുപോയ 
കുറ്റി ബീഡിയില്‍ വിശപ്പൊതുക്കുന്ന 
കുഞ്ഞനിയനോടരുതെന്ന്‍ പറയാറില്ല,
കാരണം അവന്റെ  മറു ചോദ്യങ്ങള്‍ക്ക് 
എനിക്ക്  ഉത്തരമില്ല....

അമ്മയുടെ ഒട്ടിയ വയറിന്
അടുപ്പിനോട് പരാതിയില്ല,
കാരണം ഉമ്മറത്ത് ചുരുണ്ടുകൂടി 
ചുമച്ച്  ചുമച്ച് തീ തുപ്പുന്ന അച്ഛന്‍.....





മരുന്ന് കടയിലെ മറവിക്കാരനോട്
ഇനിയും കടം പറയാനാവില്ല...
അതിനാല്‍ ഒടുക്കത്തെ കടം പറഞ്ഞു!
ഒരു കുപ്പി വിഷം
മൂന്നു തുള്ളി വീതം നാല് പേര്‍ക്ക്....!!! 



----ദീപ----
  

Friday, 16 December 2011

ഒരുവേള



അഗ്നിയെ ചുംബിക്കാന്‍
ഒരുങ്ങിയപ്പോഴും 
ഓര്‍ത്തില്ലേ,  ഒരുവേള പോലും...,
മടിശീലയിലിറുക്കി വച്ച    
മുഷിഞ്ഞ നോട്ടിലെ 
ചുളിവുകളോട് കിടപിടിച്ച്
"മോളുച്ചയ്ക്ക് വല്ലതും വാങ്ങിക്കഴിക്കണേ"
എന്ന് പറയുന്ന ഒരമ്മയുടെ മുഖം?


   കണ്ണീരു കുളുപ്പം മാറാത്ത  
അടുപ്പിലെ ചാരക്കുട്ടത്തില്‍ 
ശ്വാസകോശത്തെ ഹോമിച്ച്
നിന്‍റെ ഉറക്കച്ചടവ് മാറ്റുവാന്‍ 
വച്ച് നീട്ടുന്ന 
ഒരു ഗ്ലാസ്‌ കട്ടന്‍ ചായ?


അരുതെന്ന്  വിലക്കുമെങ്കിലും 
അരുമയായിരുന്നില്ലേ
അമ്മയ്ക്ക് നീ എന്നും....
ഇന്നലെ കണ്ടവന്‍ തള്ളിപ്പറഞ്ഞപ്പോഴേക്കും 
അഗ്നിയെ വാരിപ്പുണരുവാന്‍
വേണമായിരുന്നോ,
റേഷന്‍ കടയിലെ 
ഉറുമ്പ് നിരയുടെ അങ്ങേ തലയ്ക്കല്‍ 
കടക്കാരന്‍ മുഖം കറുപ്പിച്ചമ്മയ്ക്ക് 
ഔദാര്യം നല്‍കിയ 
ഒരു കന്നാസ്  മണ്ണെണ്ണ?


----ദീപ----

Sunday, 4 December 2011

അരുത്

നീ പെണ്‍കുട്ടിയാണ്.....

അതിനാല്‍ നീ ശരീരം പുറത്തുപറയരുത്......
വേട്ടയാടി തീര്‍ന്ന മുലക്കണ്ണിന്റെ ആഴങ്ങളില്‍
അമ്മിഞ്ഞപ്പാല്‍ ഉറവ വറ്റുമ്പോഴും.
തൊഴുതു പിടിച്ച  കൈകള്‍ തട്ടിമാറ്റി
നിന്നെ കീഴടക്കിയ കിതപ്പിനടിയില്‍പ്പെട്ടു
വാക്കുകളില്ലാതെ തേങ്ങുമ്പോഴും
 നഷ്ടപ്പെട്ട സമചിത്തത വീണ്ടെടുത്ത്
നീ നിന്റെ ശരീരത്തെ പറ്റി മാത്രം പറയരുത്.....  

മൂക്കും മുലയും നഷ്ടപ്പെട്ട ശൂര്‍പ്പണഖയും
അഴിഞ്ഞാട്ടക്കാരിയെന്ന് തീര്‍പ്പുകല്‍പ്പിച്ച്
സ്മാര്‍ത്തം ചെയ്യപ്പെട്ട താത്രിക്കുട്ടിയും
സംസാരിച്ചതിനാല്‍ കൊടും പാപികളാണ്....
അതിനാല്‍ അറിയാതെ പോലും
നീ നിന്റെ ശരീരത്തെ പറ്റി ഓര്‍ത്തു പോവരുത്.....







----ദീപ----

Friday, 2 December 2011

മുല്ലപ്പെരിയാര്‍....


നാളെയിവിടെ ആയിരം ശവക്കല്ലറകള്‍ ഉയര്‍ന്നേക്കാം .....

ഉപ്പുവെള്ളത്തില്‍ കിടന്നു മരവിച്ച മസ്തിഷ്കവുമായി
ചിലര്‍ വട്ടമെശക്ക് ചുറ്റുമിരിക്കുന്നു....
അധികാരം നഷ്ടപ്പെട്ട മറ്റുചിലര്‍
ചുവരുകള്‍ക്ക് പിറകില്‍ 
മുദ്രാവാക്യം വിളിക്കുന്നു....
പത്തുപേര്‍ ചേര്‍ന്ന് നൂറുപേരെ പഴിപറയുന്നു...
പക്ഷെ .... 
നാളെ ഇവിടെ ആയിരം ശവക്കല്ലറകള്‍ ഉയരും..
ഒരു പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചിലര്‍....
പിറക്കുന്നതിനുമുന്‍പ്‌ പൊക്കിള്‍ക്കൊടി അറ്റുപോയ ഭ്രുണങ്ങള്‍..
കണ്ണുപൊത്തി കാതുകള്‍ കുത്തിയടച്ച്
നിസ്സഹായരായി ചിലര്‍ .........
ഒരിറ്റു വായുവിനായി പിടയുന്ന ശ്വാസകോശത്തിലെക്ക്
പ്രകാശവേഗതയില്‍ മരണജലം കുത്തിനിറക്കപ്പെടും....
എനിക്ക് ആരെയും പഴിപറയാനില്ല ..
യാ അല്ലാഹ്....
മുപ്പതു ലക്ഷം ആത്മാക്കള്‍ കത്തിയെരിയാനിരിക്കുന്ന 
ചിതക്ക് മുന്നിലേക്ക്‌ എന്‍റെ സഹോദരങ്ങളെ തള്ളിവിടാതിരിക്കു...............




                                  ----വൈശാഖ്‌----

Sunday, 27 November 2011

ആത്മാവിന് ഒരു കത്ത്...........

പ്രിയപ്പെട്ട നിരഞ്ജന്‍ ,
                           ആദ്യത്തെ കത്ത് നിനക്ക് കിട്ടി എന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്....  
മനുഷ്യര്‍ പൊതുവേ അങ്ങനെയാണെന്ന് തോന്നുന്നു,..
കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് ഒരുപാട് സന്തോഷിക്കും... അത് പോലെ വിഷമിക്കുകയും ചെയ്യും. വളരെയേറെ അസ്ഥിരമായ ജീവിതത്തില്‍ നമുക്ക്‌ എല്ലാം സ്ഥിരമായി വേണം... നാളിതുവരെ ചെയ്തുകൂട്ടിയതും ഇനി ചെയ്യനിരിക്കുന്നതുമെല്ലാം ആ സ്ഥിരത്വത്തിനായുള്ള  അധ്വാനമാണ്....
   അയ്യോ... മുഷിപ്പിച്ചോ ഞാന്‍? അത് പോട്ടെ ...നിനക്ക് സുഖമല്ലേ?

 എത്ര പെട്ടന്നാണ് ഓരോ മഴക്കാലവും വേനല്‍ക്കാലത്തിനുവേണ്ടി വഴിമാറുന്നത് അല്ലെ? നിനക്ക് ഓര്‍മ്മയുണ്ടോ,ഏറെ നാളുകള്‍ക്കു ശേഷം വീണ്ടും നമ്മള്‍ ഒരു ക്ലാസ്സില്‍ ഇരുന്നു പഠിക്കാന്‍ തുടങ്ങിയത്, അത് ഒരു മഴക്കലത്തായിരുന്നു.....ഒരു ജൂണ്‍ മാസം ....സൌഹൃദത്തിന്റെ നേരിയ നൂലിഴകള്‍ ശ്രദ്ധയോടെ കോര്‍ത്ത്‌ അകലാന്‍ പറ്റാത്തവിധം നമ്മള്‍ അടുത്തതും അതെ മഴക്കാലത്തിന്റെ ഇരുള്‍ പടര്‍ന്നുതുടങ്ങിയ ഒരു ഓഗസ്റ്റ്‌ സന്ധ്യയിലയിരുന്നു..
ആ ചാറ്റല്‍ മഴയില്‍ കൈകോര്‍ത്തുപിടിച്ച് വീണ്ടും ആ വഴികളിലൂടെ നടക്കാന്‍,...എണ്ണക്കറുപ്പന്‍  കാക്കകളെക്കുറിച്ച് വായ്തോരാതെ സംസാരിക്കാന്‍ .....ശരിക്കും ഇപ്പോഴും മനസ്സ്   ഒരുപാട് കൊതിക്കുന്നുണ്ട് .....

 ഞാന്‍ പറഞ്ഞിട്ടില്ലേ എന്‍റെ പുതിയ ക്ലാസ്സ് മുറിയെപ്പറ്റി? ഗേറ്റ് കടന്നാല്‍ നേരയുള്ള പച്ചപ്പുല്ല്പിടിച്ച കയറ്റുപടികള്‍ അവസാനിക്കുന്നത് ഇംഗ്ലീഷ് ഡിപാര്‍ട്ട്മെന്റിന് മുന്നിലാണ്.......അതിനുള്ളിലേക്ക്‌ കടന്നാല്‍ പേടിപ്പിക്കുന്ന ഒരുതരം മൂകത.....ഇരുട്ടു ഉറഞ്ഞുകൂടി ചുവരുകള്‍ക്കുപോലും രാത്രിയുടെ നിറമായിരിക്കുന്നു......അനുമതിയില്ലാതെ അകത്തുവരുന്ന വാതായനങ്ങളെ പലപ്പോഴും ഇരുട്ടു വിഴുങ്ങുന്നത് അനുഭവിച്ചറിയാം.........ആ നിശബ്ദത ഞാന്‍ ആസ്വദിക്കാറുണ്ട്...........
 നിനക്കറിയാമല്ലോ,തനിച്ചിരിക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും ഒത്തിരി ബഹളങ്ങളുടെ ഇടയിലായിരിക്കും ...ആരൊക്കെയോ പറയാന്‍ ബാക്കിവെച്ച ചില അസ്വസ്ഥതകളുടെ ഒച്ചപ്പാടുകള്‍.....തനിയെ ഇരിക്കുമ്പോള്‍ പുറകില്‍നിന്നു ആരോ വിളിക്കുന്നതുപോലെ തോന്നും..സങ്കല്‍പ്പത്തിന്റെ പഴുതുകള്‍ എവിടെ എപ്പോഴും തുറന്നുകിടക്കുന്നത് കൊണ്ടാവാം ............സ്വപ്നങ്ങളുടെ ഈര്‍പ്പം സാദാ യാഥാര്ത്യങ്ങളുടെ മുഷിഞ്ഞ ചൂടിനെ ശമിപ്പിച്ചുകൊണ്ടിരിക്കുന്നു ....വളഞ്ഞുപുളഞ്ഞ മരക്കോണികള്‍ കയറിച്ചെന്നാല്‍ എന്‍റെ ക്ലാസ്സെത്തി ..അനേകം കിളിവാതിലുകളുള്ള ഒരു ബാല്‍ക്കണി ക്ലാസ്സിനെ ആലിംഗനം ചെയ്തിരിക്കുന്നു ...ക്ലാസ്സിലിരിക്കുമ്പോഴും മഴയും കാറ്റും പച്ചപ്പും ഞങ്ങളുടെ കണ്ണുകളെ കവര്‍ന്നെടുക്കും...ഇനിവരുന്ന ഏതാനും മാസങ്ങള്‍ക്കുശേഷം ഒരു അധ്യാപികയായി തിരിച്ചുവരവില്ലെകില്‍ , ഈ കലാലയത്തിനു നല്‍കാന്‍ എന്‍റെ പക്കല്‍ കണ്ണീര്‍ കലര്‍ന്ന ഒരു വിട മാത്രം ......സങ്കടങ്ങളും സന്തോഷങ്ങളും എന്നെപ്പഠിപ്പിച്ച അമ്മയോട് ഏത് ഹൃദയവിശാലതകൊണ്ട് നന്ദി പറഞ്ഞാലാണ്‌ മതിവരിക? ....എന്‍റെ കോളേജിനെകുറിച്ച് പറയുമ്പോള്‍ ഞാനിത്തിരി over emotional ആകുന്നുണ്ട്? I know you can understand it….
 
     ഇന്ന്‍ ഇവിടെ ചാറ്റല്‍ മഴയായിരുന്നു ......ഞാന്‍ പറഞ്ഞിട്ടില്ലേ തൂവാനത്തുമ്പികളിലെ ക്ലാരയെപ്പറ്റി ? അതുപോലെ................, അവളെപ്പോലെ ഒരു മഴ ....പറയാതെ വന്നു പറയാതെ പോയ മഴ ....ഒരുപക്ഷെ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ മഴ............ഇവിടെ കുളത്തില് നിറച്ചും വെള്ളമായി ,,പണ്ട് കുട്ടിക്കാലത്ത് അതില്‍ നിന്നും കണ്ണികളെ പിടിച്ചു കുപ്പിയിലിടുന്നതുവരെ ഒരു വെപ്രാളായിരിക്കും..അതെങ്ങാന്‍ ചത്തുപോയാലോ...,ഒരുതരം നോവ്‌...ഒരു ഒറ്റപ്പെടല്‍ പോലെ തോന്നും...പക്ഷെ മഴക്കാലം കഴിഞ്ഞാല്‍ അവറ്റകളെ പാടെ മറക്കും......
                                          ഈ കത്തുംവച്ച് ഇന്നിത് മൂന്നാമത്തെ ദിവസമാണ്....ഇന്നെങ്കിലും ഇതു മുഴുവനാക്കി നിനക്ക്  പോസ്റ്റ്‌ ചെയ്യണം...എവിടെ ഇടതടവില്ലാതെ മഴപെയ്തുകൊണ്ടിരിക്കുന്നു.....അത് ശരീരത്തില്‍നിന്നും മനസിലേക്ക്‌ പിന്നെ ആത്മാവിലേക്ക് പടര്‍ന്നുകയറുന്നു ..ഉപാധികളില്ലാതെ മഴ എന്നെ സ്നേഹിക്കുന്നു ...ഒടുവില്‍ സുഖമുള്ള നോവുകള്‍ സമ്മാനിച്ച് എങ്ങോ മറയുന്നു.........ഈ മഴ നീയാണെന്ന് എനിക്ക് എപ്പോഴും തോന്നും...അപ്പോള്‍ അത് ഒരിക്കലും തീരല്ലേ എന്നു പ്രാര്‍ത്ഥിക്കും..കാരണം നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു ....നീ പറയരുള്ളപോലെ നല്ല  കൂട്ടുകാര്‍ മിനുസമേറിയ ചുവര്‍ പോലെയാണ് യഥാര്‍ത്ഥ സൗഹൃദം അവിടെ പ്രതിധ്വനിക്കുന്നു .....
                              എന്തൊക്കെയോ പറഞ്ഞു ബുദ്ധിമുട്ടിച്ചോ ഞാന്‍ ? എന്‍റെ വട്ട് നിനക്ക് അറിയാന്‍ പാടില്ലാത്തതൊന്നുമല്ലല്ലോ? എന്തായാലും ഇപ്പോ ഇത്ര മതി ...ഈ കത്തിനു ഞാന്‍ ഒരു മറുപടി പ്രതീഷിക്കുന്നു......നിന്നെ എത്രയും പെട്ടന്ന് കാണാനാകുമെന്ന വിശ്വാസത്തോടെ ,

                                                                            
                                                                                നിന്‍റെ മാത്രം....
                                                                                   ആയിഷ.




----ദീപ---- 

Sunday, 13 November 2011

ഓര്‍മകള്‍ക്ക് മീതെ ഇനിയും
വികാരങ്ങള്‍ കണ്ണീരണിയും ...
തിരിച്ചു വരാതെ പോയ
കാലത്തിന്റെ  വിസ്തൃതിയില്‍
ഒരിക്കലെങ്കിലും ഞാനും
നിരാശപ്പെട്ടിരിക്കും...
നിറഞ്ഞു കവിയുന്ന
കാപട്ട്യത്തിന്റെ ചുണ്ടില്‍
കാമക്കഴുകന്മാര്‍ വീണ്ടും വീണ്ടും
ചുടു ചുംബനങ്ങള്‍ നല്‍കും...
പഴുത്തു തുടങ്ങിയ വ്രണങ്ങളില്‍
ഇനിയും പുഴുക്കള്‍ വിശപ്പകറ്റും...
എരിഞ്ഞു തീരുന്ന പകലിന്റെ മാറില്‍
രാത്രി, ക്രൂരമായി
ഇരുട്ടിന്റെ കഠാര കുത്തിയിറക്കും...
മഞ്ഞു പൊഴിയുന്ന ശ്വേത രാവുകള്‍
രക്തക്കറയാല്‍ കൊടുംഭീകരമാവും...
പിറക്കുന്നതിന്‍ മുന്‍പേ
ഇനിയും ഭ്രൂണങ്ങള്‍ പിഴുതെറിയപ്പെടും...
പിന്നെ....
'നാളെ'കള്‍ക്ക് മീതെ
മരവിപ്പ് തടംകെട്ടിനില്‍ക്കും...
അവിടെ വികാരങ്ങള്‍ നശിച്ചു തുടങ്ങും...




----ദീപ----

Tuesday, 8 November 2011

വാക്കുകള്‍





ഓര്‍മ്മപ്പുസ്തകത്തില്‍  നിറയെ
വരകളാണ്. . .
ചാഞ്ഞും  ചരിഞ്ഞും,
ചിലത്  അറ്റമില്ലാതെ . . .
മറ്റുചിലത്  ചുറ്റിത്തിരിഞ്ഞ്
വീണ്ടും  തുടങ്ങിയിടത്ത്.
ഇന്നലകളുടെ കുറുക്കുവഴിയിലൂടെ  മുന്‍പേ  പോയവര്‍
ദൂരെ മാറിനിന്ന്‍  വരകളുടെ
നിറം  പറഞ്ഞ് തര്‍ക്കിക്കുന്നു . . .
അതില്‍  നിനക്കായ്‌  ഒരു  വര
ആദ്യം  എനിക്ക്  സമാന്തരമായി  നിന്നിലേക്ക്
പിന്നെ,
ഒരു മൌനത്തിനപ്പുറത്തു 
നീ  മറച്ചുവച്ച
വാക്കുകള്‍  വരകളെ
കുത്തുകളാക്കി . . .
ഒടുവില്‍  നമ്മള്‍                     
ഞാനും  നീയും . . . . .