Monday, 2 April 2012

അപായം

അകലെ ഒരു കുന്ന്,
കാറ്റ് പറഞ്ഞ കഥകളില്‍ 
സ്വയം മറന്ന്‍
ദൂരെയുടെ ആകാശചിത്രങ്ങള്‍ക്ക് 
കടും പച്ചയുടെ താളമേകി ഒരമ്മ. 

അന്ന്‍,
കാറ്റ് പറഞ്ഞ കഥകള്‍ക്കെല്ലാം 
ജീവിതത്തിന്റെ മാനമായിരുന്നു.
അണപൊട്ടിയൊഴുകുന്ന
കുന്നിന്റെ ദുഃഖങ്ങള്‍ക്ക് മീതെ 
ഓളങ്ങള്‍ വിടര്‍ത്തി, 
ആശ്വാസത്തിന്റെ ആലിംഗനം. 

ജ്വലിച്ച് നില്‍ക്കുന്ന സൂര്യന്റെ 
കാമാവെറിയില്‍ കറുത്തു പോകുമ്പോള്‍   
കരുതലിന്റെ കരങ്ങളാല്‍ 
കാറ്റിന്റെ താരാട്ട് പാട്ട്.

ഏകാന്തതയുടെ നേരിയ ചൂടില്‍ 
മഴയെ കൂട്ടുപിടിച്ചു പറഞ്ഞത് 
വേനലിന്റെ ദൈന്യതയില്‍ 
ഓര്‍ത്ത്‌ കരയാന്‍, ചില 
സുഖമുള്ള നോവുകള്‍.
പിന്നെയും ഒരുപാട് കഥകള്‍...

ഇന്ന്‍,
കാറ്റ്  കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. 
അത് കേള്‍ക്കാന്‍,
 കുന്നുകള്‍  മണ്ണിനടിയില്‍നിന്ന്‍
പതുക്കെ തലപൊക്കി നോക്കുന്നു.

ഇന്നിന്റെ കഥകളില്‍ 
സ്നേഹമില്ല,
കാമ്പും കാതലുമില്ല.
എന്‍ഡോസള്‍ഫാന്‍ 
വിഷബാധയേറ്റ കുഞ്ഞിനെ പോലെ 
അന്ത്യശ്വാസം  വലിക്കുന്ന കുന്ന് .
അങ്ങോട്ട്‌  സഹതാപത്തിന്റെ 
ഒരു നോട്ടം മാത്രം.

ഇനി കഥകളില്ല.
ഇടറി വീഴുന്ന നോട്ടങ്ങളില്‍
ദൂരെ മഞ്ഞക്കുപ്പായമിട്ട യന്ത്ര വാഹനം.
ഇനി ഒരപായ സൂചന മാത്രം.
"ദൂരെ നിന്ന്‍
 ഒരു ജെ. സി. ബി. ഇരമ്പി വരുന്നു!"   


----ദീപ----

Wednesday, 14 March 2012

ഒരു ഫെയിസ്ബുക്ക് കഥ



എതിര്‍  ദിശയില്‍  പാഞ്ഞുപോകുന്ന  വാഹനങ്ങളുടെ  ഹോണ്‍  മുഴക്കങ്ങളോ  സൂര്യന്റെ  കത്തുന്ന  ചൂടോ  അയാളെ  അസ്വ്യസ്തനാക്കിയില്ല .കാറിനകത്തെ കുളിര്‍മയിലിരുന്നു  ഹെഡ്സെറ്റില്‍  നിന്നും  ഒഴുകിവരുന്ന  സംഗീതത്തിനു  സ്ടിയറിങ്ങില്‍  താളം  പിടിച്ച്,  ഗ്രീന്‍  സിഗ്നലിനായി  കാത്തിരിക്കുന്നതിനിടയിലാണ്  വിന്‍ഡോ  ഗ്ലാസില്‍  തട്ടി  കൈനീടിയ  പച്ചപ്പാവടക്കാരി  അയാളുടെ  ശ്രദ്ധയില്‍  പെട്ടത് …


“ഇവറ്റകളെക്കൊണ്ട്  ഇതു  വല്ലാത്ത  ശല്ല്യം  തന്നെ   , ഒന്നിനെയും  വിശ്വസിക്കാനും  കൊള്ളില്ല ”
ഹെഡ്സെറ്റിലെ   സംഗീതത്തിലേക്ക്  മനസിനെ  തിരിച്ചു  കൊണ്ടുവരുന്നതിനിടയില്‍  ആരോടെന്നില്ലാതെ  അയാള്‍  പിറുപിറുത്തു ….
പെട്ടന്ന്   ബാഗിലേക്ക്  കൈ  നീട്ടിയ  അയാളെ  ഒരു  പ്രതീക്ഷയോടെ   അവള്‍ നോക്കി … നിഷ്കളങ്കത സ്പുരിക്കുന്ന കണ്ണുകള്‍.....
സിഗ്നല്‍  ചുവപ്പില്‍  നിന്നും  പച്ചയാകുന്നതിനിടയില്‍  ബാഗില്‍  നിന്നും  തന്റെ  ക്യാമറ  എടുത്ത്  ഒരു  ക്ലിക്ക്…
പച്ചപ്പവാടക്കാരിയുടെ  കണ്ണുകളില്‍  അപ്പോഴും  പ്രതീക്ഷയുടെ  നിസ്സഹായമായ ഭാവം....


 പിസ്സ  കോര്‍ണറില്‍ എത്തി  ഓര്‍ഡര്‍  കൊടുത്ത്  കാത്തിരിക്കുന്നതിടയില്‍  ആ  ചിത്രം  തന്റെ  ലാപ്‌ടോപ്പിലേക്ക്  പകര്‍ത്തി  .. ..
പിന്നെ  അതൊന്നു  ഫേസ് ബുക്കില്‍  അപ്പ്‌ ഡേറ്റ്  ചെയ്യും  വരെ  വല്ലാത്തൊരു  തിരക്കായിരുന്നു  …
“വലിച്ചെറിയപ്പെട്ട  ബാല്യങ്ങള്‍ - my  new click”


  തകര്‍പ്പനൊരു  അടിക്കുറുപ്പും  കൊടുത്തു ..
സ്ഥിരമായി  കമന്റ്‌  ചെയ്യാറുള്ള  32 പേരെ  ടാഗ് ചെയ്യുന്നതിനിടയില്‍  തന്നെ ആദ്യത്തെ  ലൈക്‌  വന്നു  തൊട്ടു  പിന്നാലെ  ആദ്യ  കമന്റും ,
“താങ്കളെപ്പോലുള്ളവര്‍  ഇത്തരം  കാര്യങ്ങളില്‍  കാണിക്കുന്ന  താല്പര്യം  തികച്ചും  അഭിനന്ദനം  അര്‍ഹിക്കുന്നത്  തന്നെയാണ് …ഭാവുകങ്ങള്‍ ”
ഉള്ളാലെ  ഒന്ന്  ചിരിച്ച് ആ  കമന്റിനു  ഒരു  ലൈക്‌  കൊടുത്തു …


തൊട്ടുപിന്നാലെ  അടുത്ത  കമന്റ്‌ ,
nic clik yar, bt I thnk I little prob n focsn, anywy nt bad”
“thx dr, I wl mak it bttr nxt tym”




പതിവുപോലെ  മറുപടിയും  കൊടുത്തു  ഹോം  പേജ്  ലോഡ്  ചെയ്യുമ്പോഴേക്കും  മേശപ്പുറത്തു  പിസ്സ  റെഡി ..
കഴിച്ചുതീരുന്നതിനിടയില്‍ ആകെ  21 likes , 17 coments..! എല്ല്ലാവരും   ചിത്രത്തിന്റെ  ഭംഗിയെപ്പറ്റി മാത്രം  പറഞ്ഞിരിക്കുന്നു ….
ബില്‍  പേ  ചെയ്തു  കാറിനരികിലേക്ക്  നടക്കുന്നതിനിടയില്‍  ആരോടെന്നില്ലാതെ  അയാള്‍  പിറുപിറുത്തു ,
“ആ  ജന്തു  അനങ്ങാതെ  നിന്നിരുന്നെങ്കില്‍  ഫ്രെയിം  കുറച്ചൂടെ  നന്നായേനെ ”
പക്ഷെ , അപ്പോഴും  റെഡ്  സിഗ്നലിനു  മുന്നില്‍  നിര്‍ത്തിയിട്ട  വാഹനങ്ങളില്‍  ഓരോന്നിലും  മാറിമാറി  തട്ടി  കൈ  നീട്ടുകയായിരുന്നു  അവള്‍ , ഇപ്പോഴൊന്നും  പച്ച  പ്രകാശം  തെളിയരുതേ എന്നാ  പ്രാര്‍ഥനയോടെ …….

എന്റെ  പ്രിയ  വായനക്കാരാ നിങ്ങളില്‍  നിന്നും  ഞാന്‍  ഇത്ര മാത്രം  പ്രതീക്ഷിക്കുന്നു .
“നന്ദി , ഹൃദയത്തില്‍  സൂക്ഷിക്കാന്‍  ഒരു  കനല്‍  ബാക്കി  വച്ചതിന്….."




                                                                        ----വൈശാഖ്----

Monday, 27 February 2012

ഒറ്റച്ചോദ്യം



പച്ച ഞരമ്പുകളെയോര്‍ത്ത് കരയാറുള്ള ഒരു കുന്ന്
യന്ത്രക്കൈകള്‍ ഗര്‍ഭാശയ ഭിത്തിയില്‍ 
നഖം  പൂഴ്ത്തുമ്പോള്‍ ഇപ്പോഴൊന്ന്‍ കണ്ണ് നനയാറുപോലുമില്ല .
ഉള്ളിലുറഞ്ഞു കൂടിയ ജീവനെ 
അതേന്നെ പിഴുതു  കളഞ്ഞിരിക്കുന്നു.....!!!

എത്രമേല്‍ മാന്തിക്കീറിയിട്ടും മതിവരാത്ത
മതിവരാത്ത ആസക്തി തീര്‍ക്കുവാന്‍
അതിപ്പോഴും കുന്നിന്റെ സഹോദരികളെ തിരഞ്ഞു നടക്കുന്നു.....

ചട്ടുകാലനായും കണ്ണുപൊട്ടനായും 
സഹതാപത്തിന്റെ ഒട്ടകപ്പരിവേഷം 
കുന്നിന്റെ ഇടങ്ങള്‍ കടിച്ചുതുപ്പുമ്പോള്‍ 
കാറ്റും മഴയും വെയിലുമെല്ലാം
നിസ്സഹായതയുടെ അപായച്ചങ്ങലയില്‍ ഏതോ
സിഗ്നല്‍ കാത്തുകിടക്കുന്നു.....

കുന്നിന്റെ  അവസാന നിമിഷങ്ങളെ   
ക്യാമറയും മൈക്കും മത്സരിച്ചാഘോഷിക്കുമ്പോഴും
അരികുകളില്‍ ബാക്കിയാവുന്നത്
നെഞ്ചകം പിഞ്ഞിയ ഒരായിരം അമ്മമാരുടെ ഒറ്റച്ചോദ്യം
"മോളെ! നിനക്കൊന്നുറക്കെ കരയാമായിരുന്നില്ലേ....?" 



 ----ദീപ----

Wednesday, 15 February 2012

ആല്‍ഫ്രഡ്‌ അദ്ധ്യായങ്ങളിലൂടെ.....


1.                                                                    
                                                      
                                                      
       നേര്‍ത്ത  ഇരമ്പലോടെ  തന്റെ  അരികില്‍  വരെ  എത്തുകയും  ദേഹത്ത്   തൊടാതെ  അകന്നു  പോകുകയും  ചെയ്യുന്ന  തിരമാലകളെ   നോക്കി  ആല്‍ഫ്രഡ്‌  നിശബ്ദനായിരുന്നു. എത്രയോ  സായാഹ്നങ്ങളില്‍  ഈ  തിരമാലകള്‍  തന്നെ  കെട്ടിപ്പുണര്ന്നിട്ടുണ്ടെന്ന്   അയാളോര്‍ത്തു … പക്ഷെ  ഇന്ന്‍ അതിന്റെ   സൗന്ദര്യം  തന്നെ  അലിയിപ്പിക്കുന്നില്ല …അതിന്റെ   ഉപ്പുകണക്കെ  എന്തോ  ഒന്ന്  ആത്മവിലെവിടെയോ  കട്ടപിടിച്ച്   കിടക്കുന്നു … അതോ  തന്റെ  മനസ്സിലോ?
ആര്‍ക്കാണ്  ഉത്തരം  നല്‍കാനാവുക? 
ആത്മാവ്  ശ്വാസകോശത്തിലും  മനസ്  വാരിയെല്ലുകള്‍ക്കിടയിലും ആണെന്ന്‍  ഒരിക്കല്‍  ക്രിസ്ടി പറഞ്ഞത്   അയാളോര്‍ത്തു … ഒരുപക്ഷെ  അവള്‍  അത്  കണ്ടെത്തിയിട്ടുണ്ടാകാം . .  . പക്ഷെ  എനിക്ക്  ഇനിയും  ഉത്തരങ്ങള്‍  വേണം. 
ഈ  ഒരു  ചോദ്യത്തിന്  മാത്രമല്ല , കടലിലേക്ക്  മറയുന്ന  സൂര്യന്‍ , താന്‍  പണ്ട്  ഒരശ്ചര്യത്തോടെ, അല്ലെങ്കില്‍  അതിന്റെ  മുഴുവന്‍  സൗന്ദര്യവും  ആവാഹിച്ച്  നോക്കിനില്‍ക്കാറുള്ള  സൂര്യാസ്തമയം....  മനസിനെ  മടുപ്പിക്കുന്ന  ഈ  അവസ്ഥയില്‍  തന്നെ  കൊണ്ടെത്തിച്ച  ചോദ്യങ്ങക്കുള്ള  ഉത്തരം …
“നിനക്ക്  എന്റെ  പഴയ  ആല്‍ഫ്രഡ്‌  ആക്കാന്‍  കഴിയുമോ ?” ഒരിക്കല്‍  അവളും  ചോദിച്ചു ….ഏതു സ്വപ്നത്തില്‍  നിന്നാണ്  അയാള്‍ക്ക്   സ്വയം  നഷ്ടമായത് …?
ഏതോ  ഒരു  ഇരുട്ടില്‍ ,കൊടും  നിശബ്ദതയില്‍  സ്വന്തമെന്നു  കരുതിയ  പലതും  നഷ്ടമായത്  എപ്പോഴാണ്.....?
ഒടുവില്‍  അവളും …….?







2.                                             

                                                          മഞ്ഞില്‍  ആഴ്ന്നിറങ്ങിയ  കാല്‍  വലിച്ചൂരിയെടുത്ത്  ആല്‍ഫ്രഡ്‌   വീണ്ടും  നടത്തമാരംഭിച്ചു….  ഇന്നലെ  താന്‍ ഇവിടെയെത്തുമ്പോള്‍  എത്രയും  മഞ്ഞ്  ഉണ്ടായിരുന്നില്ലെന്ന്‍  അയാളോര്‍ത്തു . . . ഒലിവു  മരങ്ങള്‍ക്കിടയിലെ  ഇടിഞ്ഞു  വീഴാറായ  പള്ളിക്ക്  മുകളില്‍  ചാരനിറത്തിലുള്ള  കുരിശു  വിറക്കുന്നതു പോലെ  തോന്നി  അയാള്‍ക്ക് ....
പക്ഷെ  അപ്പോഴും  ആ  ശരീരം  ചുട്ടു  പൊള്ളുകയായിരുന്നു…..
ഞരവുകളിലൂടെ   ചുടുചോര   ഒഴുകുന്നു ..പ്രതികാരത്തിന്റെ  ചൂട് ….
”ആല്‍ഫ്രഡ്‌  നിനക്ക്  ആരെയാണ്  കൊല്ലേണ്ടത് ?   ആല്‍ഫ്രഡ്‌  നിനക്ക്  കൊല്ലേണ്ടത്  നിന്നെ  തന്നെയാണോ ?   ആത്മഹത്യ  ചെയ്യാന്‍  മാത്രം  ഭീരുവാണോ  നീ ?”






3.                              

                             
                                                             
 കല്ലറയില്‍  ചുവന്ന  റോസാപ്പുക്കള്‍ അര്‍പ്പിക്കുമ്പോള്‍  ആല്‍ഫ്രഡ്‌  നിശബ്ദനായിരുന്നു ….മനസ്സ്    നീറുന്നുണ്ടായിരുന്നു…അയാളുടെ  കണ്ണുകള്‍ക്ക്  അധികനേരം  പിടിച്ചു  നില്‍ക്കാനാവാതെ  ഒരു  തുള്ളിക്കണ്ണീര്‍  അയാളില്‍  നിന്നും  ഇറ്റു വീണു ....
വളരെ  പെട്ടെന്നായിരുന്നു   പ്രകൃതി  നിറം  മാറിയത് ..ഒരു  ചാറ്റല്‍  മഴ .....
കണ്ണുനീര്‍  ആ  മഴയിലലിഞ്ഞു …അയാള്‍  കരയുന്നത്, ആ  കണ്ണ്  നിറയുന്നത്...  .അത്  അവള്‍ക്കു  സഹിക്കാനാവില്ലായിരുന്നു…..





----വൈശാഖ്----

Saturday, 28 January 2012

വീണ്ടും ഒന്ന് മുതല്‍


ഇവിടെ
കടലെടുത്ത് ചോര  വാര്‍ന്നു  തുടങ്ങിയ  ഒരു  തീരം .....
മായ്ക്കാന്‍  എഴുത്തുകളില്ലാത്ത  വിധിയെ  പഴി  പറഞ്ഞ്
വീണ്ടും  വീണ്ടും  ശക്തികൂട്ടുന്ന  തിരമാലകള്‍ .....
മരവിച്ച  ഉപ്പുകട്ടയില്‍  മുഖം  പൂഴ്ത്തി 
കണ്ണീരിന്റെ  കയ്പ്പ്   മാറ്റുന്ന  ഒരു  മനുഷ്യന്‍ ....



നഷ്ടങ്ങള്‍  പേറി
മുതുകൊടിഞ്ഞവന്റെമേല്‍  വീണ്ടും  ആഗോള  താപനത്തിന്റെ 
     ശിക്ഷാമുറകള്‍ ……
ലക്ഷ്യസ്ഥാനത്തിനു  മുന്നില്‍  തളര്‍ന്നു  വീണവന്റെ  നിസ്സഹായത ….
പിന്നെ …….,
പശ്ചാത്താപത്തിന്റെ  ,ഉപ്പു ചേര്‍ത്ത  കണ്ണീര്‍  വീണ  മണ്ണില്‍ 
തളര്‍ന്നു  നിന്ന്  ,എണ്ണിപ്പഠിച്ച അക്കങ്ങള്‍  മറന്ന്‍
വീണ്ടും  ഒന്ന്  മുതല്‍ …..








----വൈശാഖ്----


ഒരു  പള്ളിക്കവാടം
 നീണ്ട ഇടനാഴിക്കപ്പുറം 
രക്തത്തില്‍ കുളിച്ച് 
ക്രൂശിത രൂപം.
തൊട്ടടുത് 
രോഗശാന്തിക്കായ്‌ 
മുട്ടിപ്പായ് പ്രാര്‍ഥിക്കുന്ന 
ഒരു വൃദ്ധന്‍ 
അയാളുടെ 
കണ്ണീരിന്റെ ഉപ്പ്
മുറിവുകളില്‍ കൊടിയ വേദന 
നിറയ്ക്കുമ്പോള്‍ 
ഒന്നു പിടയാന്‍ പോലുമാവാതെ
കുരിശില്‍ നിസ്സഹായനായ് 
യേശു ദേവന്‍ 




----ദീപ----

ഒരുവന്റെ കഥ.....

ടിക്കറ്റില്ലാത്ത  യാത്രക്കാരനെ പോലെ 
കനത്ത നെഞ്ചിടിപ്പുമായ് 
ജനനത്തിനും മരണത്തിനുമിടയില്‍ 
ഒരു കണ്ണു  പൊത്തിക്കളി.

മുനയൊടിഞ്ഞ  പെന്‍സിലിന്റെ അറ്റം
പല്ലുകൊണ്ട് കടിച്ചു കീറി 
ഗള്‍ഫ്‌  'കട്ടറു'മായിരിക്കുന്നവനോട്
അസൂയയുടെ രണ്ടര സെന്റിമീറ്റര്‍ 
പെന്‍സിലും പിടിച്ച് 
ഉള്ളിലെ നാണക്കേട്‌ മാറ്റുവാന്‍ 
ഒരു പരിഹാസ്യ ഭാവം...

പ്രണയിനിക്ക്  പകുത്തു നല്‍കാന്‍ 
ഒരുക്കി വച്ച ഹൃദയത്തില്‍ 
കാശുള്ളവന്റെ ബൈക്കിന്റെ 
പുറകിലിരുന്നു അവള്‍ 
വെളുത്ത പല്ല് കൊണ്ട്  കോറിയപ്പോള്‍
വായിച്ചു മടുത്ത പുസ്തകങ്ങളില്‍ 
കലങ്ങിയ കണ്ണും നട്ട് മുളപ്പിച്ചെടുത്ത 
'ബുജി' എന്നാ വിളിപ്പേര്....


എന്നിട്ടും തീരാ നൊമ്പരങ്ങളുടെ 
മൂളലിനിടയില്‍  
മൂട്ട വിളക്കിന്റെ പുകച്ചൂടില്‍ 
ചിറകു കരിഞ്ഞൊരു വീഴ്ച്ച....

അപ്പോഴും ടിക്കറ്റ് എക്സാമിനറുടെ മുഖത്ത്
ഇല്ലാത്ത ടിക്കറ്റ്  തപ്പാന്‍
കീശയിലിടാന്‍ 
കൈയില്ലാത്തവനോടുള്ള  
ദയനീയ ഭാവം....

......വൈശാഖ്‌....-